കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പരാജയഭീതിയിൽ വിറങ്ങലിച്ച സിപിഎം ജില്ലയിലുടനീളം അഴിച്ചുവിടുന്ന അക്രമ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരെയും യുഡിഎഫ് അനുഭാവികളേയും ലക്ഷ്യമിട്ടുള്ള അക്രമണ പരമ്പര ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
വീടുകളിൽ കയറി മർദനം, കുടുംബങ്ങളെ ഭീഷണിപ്പെടുത്തൽ, പാർട്ടി ഓഫീസുകൾ തകർക്കൽ എന്നിവയെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ സംസ്കാരത്തിന്റെ യഥാർഥ മുഖം തുറന്നുകാട്ടുകയാണ്. കോൺഗ്രസ് ഓഫീസുകളും ലീഗ് ഓഫീസുകളും വ്യാപകമായി ജില്ലയിൽ ഉടനീളം തകർക്കപ്പെടുന്നത് അതീവ ഗുരുതരമാണ്. ഇത് ആശയ പോരാട്ടമല്ല, സംഘടിത ഗുണ്ടായിസത്തിന്റെ തുറന്ന പ്രകടനമാണ്.
ഭരണകൂടത്തിന്റെ മൗനാനുവാദവും പോലീസിന്റെ അനാസ്ഥയും അക്രമികൾക്കു ധൈര്യം നൽകുകയാണ്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ കണ്ണടച്ചുനിൽക്കുന്ന സാഹചര്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു. ഭീഷണിയും അക്രമവുംകൊണ്ട് യുഡിഎഫ് പ്രവർത്തകരെ നിശബ്ദരാക്കാമെന്ന് സിപിഎം കരുതേണ്ട.
സ്ഥാനാർഥിയുടെ വോട്ടഭ്യർഥന എഴുതിയ മതിൽപോലും സഹിക്കാൻ കഴിയാതെ അതു തകർക്കാൻ ഇറങ്ങുന്ന സിപിഎമ്മിന്റെ നടപടി അവരുടെ സാംസ്കാരിക ശൂന്യതയുടെയും രാഷ്ട്രീയ ദാരിദ്ര്യത്തിനന്റെയും നഗ്നമായ പ്രകടനമാണ്.
ഈ അക്രമരാഷ്ട്രീയത്തിന് മുന്നിൽ യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും ഒരിക്കലും മുട്ടുമടക്കില്ല. ഓരോ ആക്രമണവും ശക്തമായ ജനകീയ പ്രതിഷേധത്തിനുള്ള തീപ്പൊരിയായി മാറും. സിപിഎം ഉടനടി ഈ അക്രമങ്ങൾ അവസാനിപ്പിക്കണം. കെ.സുധാകരൻ എംപി പറഞ്ഞു.